ബെയ്റൂട്ട്: യുദ്ധത്തെത്തുടർന്ന് ദുരിതമനുഭവിക്കുന്ന ദക്ഷിണ ലബനനിലെ ജനങ്ങൾക്ക് സഹായവുമായി പോയ കത്തോലിക്കാസംഘടനകളുടെ വാഹനവ്യൂഹത്തിന്റെ യാത്ര വെടിവയ്പിനെത്തുടർന്ന് തടസപ്പെട്ടു.
ലബനനിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് പൗലോ ബൊർജിയയുടെ നേതൃത്വത്തിൽ കാരിത്താസ് തുടങ്ങിയ സംഘടനകളാണ് ദക്ഷിണ ലബനനിലെ സെദാർ കൗണ്ടിയിൽപ്പെട്ട മൂന്ന് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ ദുരിതാശ്വാസസഹായവുമായി പുറപ്പെട്ടത്.
കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം തുടങ്ങിയവയായിരുന്നു 45 ട്രക്കുകളിലായി വ്യാഴാഴ്ച രാവിലെ ബെയ്റൂട്ടിൽനിന്നു കൊണ്ടുപോയത്. എന്നാൽ, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടായ വെടിവയ്പിനെത്തുടർന്ന് യാത്ര തടസപ്പെടുകയായിരുന്നു. ഇതോടെ യാത്രാദിശ മാറ്റേണ്ടിവന്നു.
അധികമായി പത്തു മണിക്കൂർ യാത്ര ചെയ്താണ് സഹായമെത്തിക്കേണ്ട ദെബെൽ, എയ്ൻ എബെൽ, റമെയ്ച് എന്നീ ഗ്രാമങ്ങളിൽ എത്തിച്ചേരാനായത്.